ന്യൂഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി അതിരൂക്ഷമായി തുടരുന്നു. അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും ഇതുവരെ മൂന്ന് പേര് മരിച്ചു. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
പലയിടങ്ങളിലും മലവെള്ളപ്പാച്ചിലിൽ റോഡുകളും പാലങ്ങളും ഒലിച്ചുപോയി. ആസാമിൽ ഏഴ് ജില്ലകളിലായി 45,000ത്തിലധികം ആളുകളെ പ്രളയം ബാധിച്ചെന്നാണ് കണക്കുകൾ. 257 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്.
നാലായിരത്തിലധികം ഹെക്ടർ കൃഷിസ്ഥലത്തെ വിളകൾ നശിച്ചു. വ്യോമസേനയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആസാം, അരുണാചൽ മുഖ്യമന്ത്രിമാരുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.